ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനെയും പ്രതിചേർത്തു. ഡെൽഹി പോലീസ് സമർപ്പിച്ച ഏറ്റവും പുതിയ കുറ്റപത്രത്തിലാണ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് സൽമാൻ ഖുർഷിദിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 17 ന് സമർപ്പിച്ച 17,000 പേജുള്ള കുറ്റപത്രത്തിൽ സൽമാൻ ഖുർഷിദിനെതിരെ സാക്ഷി മൊഴിയുണ്ടെന്നാണ് പറയുന്നത്.
“ഉമർ ഖാലിദ്, സൽമാൻ ഖുർഷിദ്, നദീം ഖാൻ തുടങ്ങിയവർ ഡെൽഹിയിലെ സിഎഎ, എൻആർസി വിരുദ്ധ കുത്തിയിരിപ്പ് സമരങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും ആളുകളെ സംഘം ചേർക്കുകയും ചെയ്‌തിട്ടുണ്ട് ,”– എന്നാണ് സാക്ഷി മൊഴിയെന്ന് പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. സാക്ഷിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തി. സിആർപിസി സെക്ഷൻ 161 പ്രകാരമാണ് സാക്ഷി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയത്.
Also Read: റഫാല്‍; ഫ്രഞ്ച് കമ്പനി ഓഫ്സെറ്റ് കരാര്‍ പാലിച്ചില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്
താൻ നടത്തിയ പ്രകോപനപരമായ പ്രസംഗം എന്താണെന്ന് അറിയാൻ താൽപര്യമുണ്ടെന്ന് സൽമാർ ഖുർഷിദ് വാർത്തയോട് പ്രതികരിക്കവെ പറഞ്ഞു. സാക്ഷി മൊഴിയിൽ പോലീസിന്റെ ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നേതാവ് ആനിരാജ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, യോഗേന്ദ്രയാദവ്, ഹർഷ് മന്ദർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിൽ ഡെൽഹി കലാപത്തെക്കുറിച്ച് ചർച്ച നടത്തിയെന്നാണ് പോലീസ് പറയുന്നത്. വൃന്ദാ കാരാട്ട് പ്രകോപനപരമായ രീതിയിൽ പ്രസംഗിച്ചു എന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ ഉള്ളത്. ഫെബ്രുവരിയിൽ നടന്ന മഹിളാ ഏകതാ മാർച്ച് കലാപത്തിന്റെ തുടക്കമായെന്നാണ് പോലീസ് ആരോപിക്കുന്നത്.
Kerala News: ‘എങ്ങും നിര്‍ത്തും വണ്ടി’ ഓടി തുടങ്ങി
നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡെൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി നിർമ്മാതാവ് രാഹുൽ റോയ് എന്നിവർക്കെതിരെയും കുറ്റപത്രം ചുമത്തിയിരുന്നു.