തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ ഗൂഢാലോചന കേസിൽ പിസി ജോർജിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പോലീസ് സംഘം പിസി ജോർജിന് നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകുമെന്ന് പിസി ജോർജ് അറിയിച്ചിട്ടുണ്ട്.
സംസ്‌ഥാനത്ത് കലാപം ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്‌ന സുരേഷും പിസി ജോർജും ക്രൈം നന്ദകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് കെടി ജലീൽ നൽകിയ പരാതിയിൽ ഉള്ളത്. തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അടക്കം ഉള്ളവർക്കെതിരെ സ്വർണക്കടത്ത് കേസിലെ പ്രതികളും പിസി ജോർജും ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് കെടി ജലീൽ പരാതിയിൽ ആരോപിച്ചത്.
കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പിസി ജോർജും സരിതയുമായുള്ള ശബ്‌ദ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സരിതയുടെ മൊഴി എടുത്തത്. മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തുമായി ബദ്ധപ്പെട്ട് സ്വപ്‌നക്ക് വേണ്ടി ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകാൻ പിസി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്‌നയും പിസി ജോർജും ക്രൈം നന്ദകുമാറും നടത്തിയെന്നും സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിട്ടുണ്ട്.
രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിസിയെ ചോദ്യം ചെയ്യുന്നത്. സ്വപ്‌ന സുരേഷിനും നോട്ടീസ് നൽകിയെങ്കിലും ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ പോലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്വപ്‌ന അറിയിച്ചിട്ടുള്ളത്. അതിനിടെ, ഗൂഢാലോചന കേസിൽ കഴിഞ്ഞ ദിവസം സ്വപ്‌ന ജോലി ചെയ്യുന്ന എച്ച്‌ആർഡിഎസിലെ ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്‌തിരുന്നു.
അതേസമയം, ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണ കളളക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് നൽകിയ ഹരജി അടുത്ത വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു സ്വപ്‍നയുടെ ആവശ്യം. തിരുവനന്തപുരം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ സ്വപ്‍നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു.
Most Read: പ്രധാന നഗരങ്ങളില്‍ ക്ളീന്‍ സ്‌ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ഥ്യമാക്കും; ആരോഗ്യമന്ത്രി