തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐക്ക് മൊഴി നൽകി മറിയം റഷീദ. അഭിഭാഷകൻ മുഖേനയാണ് മൊഴി പകർപ്പ് നൽകിയത്. സ്‌പെഷ്യൽ ബ്രാഞ്ച് സിഐ എസ് വിജയനും ഐബി ഉദ്യോഗസ്‌ഥർക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് മറിയം റഷീദയുടെ മൊഴി. ചാരക്കേസ് അന്വേഷണ വേളയിൽ എസ് വിജയൻ തന്റെ ഹോട്ടൽ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്ന് മറിയം റഷീദയുടെ മൊഴിയിലുണ്ട്.
താൻ എതിർത്തതോടെയാണ് വിജയൻ പിൻവാങ്ങിയത്. വിസ തീർന്ന ദിവസം തിരുവനന്തപുരം കമ്മീഷണർ ഓഫിസിലെത്തിയ തന്നെ ചാരവനിത എന്ന പേരിൽ വിജയൻ കസ്‌റ്റഡിയിൽ എടുത്തുവെന്നും മറിയം റഷീദയുടെ മൊഴിയിൽ പറയുന്നു. 28 ദിവസം തന്നെ ഐബി ചോദ്യം ചെയ്യലിന് വിധേയയാക്കി.
ഐഎസ്‌ഐ ബന്ധമുള്ള മാലദ്വീപ് ചാരവനിതയെന്ന് സ്‌ഥാപിക്കാനായിരുന്നു ഐബി ശ്രമം. കുറ്റസമ്മതം നടത്താൻ കടുത്ത സമ്മർദ്ദം ചെലുത്തി. ഐബി ചോദ്യം ചെയ്യലിനിടെ കസേര കൊണ്ടുള്ള അടിയിൽ തന്റെ കാലിന് പൊട്ടലുണ്ടായെന്നും, കാഴ്‌ച തകരാറിലാക്കും വിധം കണ്ണിലേക്ക് ശക്‌തമായ പ്രകാശം അടിച്ചു പീഡിപ്പിച്ചതായും മറിയം റഷീദ പറയുന്നു.
ഇസ്രോയുടെ (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ) തിരുവനന്തപുരത്തെ ഓഫിസിലെ ഉദ്യോഗസ്‌ഥരായിരുന്ന ഡോ. ശശികുമാരനും, ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം.
എന്നാൽ പിൽക്കാലത്ത് കേസിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് നമ്പി നാരായണൻ നടത്തിയ ദീർഘകാലത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐയെ നിയോഗിച്ചത്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: വിസ്‌മയ കേസ്; കിരൺ കുമാറിന് ജാമ്യമില്ല, ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും