ന്യൂഡെൽഹി: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ മുന്‍ ഡിജിപി സിബി മാത്യൂസിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്‌ചയിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് അപ്പീല്‍ നൽകിയത്. ഗൂഢാലോചന തെളിയിക്കുന്നതിന് സിബി മാത്യൂസിനെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സിബിഐ അറിയിച്ചത്.
ഇസ്രോ ഗൂഢാലോചന കേസിലെ നാലാം പ്രതിയായ സിബി മാത്യൂസിന് തിരുവനന്തപുരത്തെ സെഷന്‍സ് കോടതി 2021 ഓഗസ്‌റ്റിലാണ് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ജാമ്യത്തിന് 60 ദിവസത്തെ സമയപരിധി സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തിന് എതിരെ സിബി മാത്യൂസ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി സമയപരിധി റദ്ദാക്കി.
ഇതിനെ ചോദ്യം ചെയ്‌താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അന്വേഷണത്തിന് സിബി മാത്യൂസിനെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. മുന്‍കൂര്‍ ജാമ്യം എന്നാല്‍ വിചാരണ കഴിയുന്നതു വരെയുള്ള ജാമ്യമല്ലെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ജെബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്‌ച ഹരജി പരിഗണിക്കും.
Read Also: കല്ലിടൽ നിർത്തി; കെ റെയിൽ സർവേ ഇനി ജിപിഎസ് വഴി