കരുളായി: കാലങ്ങളായി മൂത്തേടമെന്ന ഉള്‍നാടന്‍ പഞ്ചായത്ത് അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അവസാനം. പ്രാദേശിക റോഡ് വികസന പ്രകാരം ഈ പഞ്ചായത്തില്‍ വിവിധ പദ്ധതികളിലായി നൂറ്റിയൊന്ന് റോഡുകളാണ് നിര്‍മിക്കുന്നത്. 9.55 കോടി രൂപയാണ് ചെലവ്. ഇതില്‍ 99 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടങ്ങിയിരുന്നു. ബാക്കി രണ്ട് റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും.
ഗ്രാമ പഞ്ചായത്തിന്റെ 2020 -21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 1.76 കോടി രൂപ ചെലവില്‍ 62 റോഡുകളും തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 1.43 കോടി രൂപയുടെ 24 റോഡുകളും മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 1.31 രൂപ ചെലവില്‍ ഒമ്പത് റോഡുകളും എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ട് 55 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് അഞ്ചുറോഡുകളുമാണ് നിര്‍മിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ റോഡുകളുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് വൈസ് പ്രസിഡണ്ട് എ.ടി റെജി പറഞ്ഞു.
നൂറ്റിയൊന്ന് റോഡുകളില്‍ 80 എണ്ണം കോണ്‍ക്രീറ്റും ബാക്കി 21 എണ്ണം ടാര്‍ റോഡുകളുമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാ റോഡുകളും കോണ്‍ക്രീറ്റാണ്. കോവിഡ് പ്രതിസന്ധി കാലത്ത് ഒരുപാട് തൊഴിലാളികള്‍ക്ക് വരുമാനം നല്‍കാനും ഈ റോഡ് നിര്‍മാണങ്ങള്‍ സഹായകമായി. റോഡ് പണി പൂര്‍ത്തിയാകുന്നതോടെ ആയിരത്തി ഇരുനൂറില്‍ പരം കുടുംബങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ പെടുത്തി നിര്‍മിക്കുന്ന റോഡുകളുടെ ഉൽഘാടനം പി.വി അന്‍വര്‍ എംഎല്‍എയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡുകളുടെ എണ്ണം ഉൽഘാടനം പ്രസിഡണ്ട് സി.ടി രാധാമണിയും നിര്‍വഹിച്ചു.
Most Read: ഓക്‌സ്‌ഫോർഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ; ഉടൻ ആരംഭിക്കും