ആഗോള തലത്തില്‍ ഷിപ്പിംഗ് കണ്ടെയ്‌നറുകളുമായി ബന്ധപ്പെട്ട് നേരിടുന്ന ക്ഷാമം മൂലം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനം അടുത്ത മൂന്ന് മുതല്‍ നാല് മാസത്തേക്ക് പ്രതിസന്ധിലാകാന്‍ സാധ്യതയുളളതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‌സ് (സിയാം). കണ്ടെയ്‌നറുകള്‍ ലഭ്യമാകാന്‍ നേരിടുന്ന തടസം മൂലം വാഹന നിര്‍മാണത്തിലെ അസംസ്‌കൃത വസ്‌തുക്കളില്‍ കുറവുണ്ടാകുകയും ചെയ്യും.
ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ വാഹന വിപണിയിലെ നിര്‍മാണ പ്രതിസന്ധിയെ ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്. ‘ജൂലൈ മുതല്‍ ഷിപ്പിംഗ് ചരക്ക് നിരക്ക് ഉയര്‍ന്നു, ഇതോടെ സാധാരണ വ്യാപാര പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നത് അസാധ്യമാണെന്ന് കമ്പനികള്‍ മനസ്സിലാക്കി’- സിയാം ഡയറക്‌ടർ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു. ലോക്ക്ഡൗണുകള്‍ ലഘൂകരിച്ചതിനു ശേഷം ഇന്ത്യയുടെ വാഹന വ്യവസായം വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ഘട്ടത്തിലുണ്ടായ ഈ പ്രതിസന്ധി വലിയ ആശങ്കയാണ് വാഹന നിര്‍മാതാക്കള്‍ക്കിടയില്‍ സൃഷ്‌ടിച്ചിരിക്കുന്നത്.
പ്രമുഖ ആഭ്യന്തര കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് എന്നിവയെയും ഫോക്‌സ് വാഗണ്‍ എജി, ഫോര്‍ഡ് മോട്ടോര്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള നിര്‍മ്മാതാക്കളെയും സിയാം പ്രതിനിധീകരിക്കുന്നു.
Also Read: ലൗ ജിഹാദ് നിയമം; ഉത്തര്‍പ്രദേശിന് പിന്നാലെ നിയമം പാസാക്കി മധ്യപ്രദേശ്