ഭോപ്പാല്‍ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിന്നാലെ ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് മധ്യപ്രദേശ്. സംസ്‌ഥാനത്ത് മന്ത്രിസഭ ബില്ല് പാസാക്കി. നിയമം അനുസരിച്ച് ഇനിമുതല്‍ സംസ്‌ഥാനത്ത് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ 50,000 രൂപ വരെ പിഴയും, 2 മുതല്‍ 10 വര്‍ഷം വരെ തടവും ലഭിക്കുന്നതാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമം പാസാക്കിയതിന് പിന്നാലെ തന്നെ മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ ഇതേ നിയമം പാസാക്കുമെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
നിര്‍ബന്ധവും, സത്യസന്ധമല്ലാത്തതുമായ മതപരിവര്‍ത്തനം തടയുന്നതിനാണ് ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നാണ് യുപി വ്യക്‌തമാക്കിയത്. നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് 10 വര്‍ഷം വരെയാണ് യുപിയിലും ശിക്ഷ ലഭിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി മുതല്‍ വിവാഹ ആവശ്യത്തിന് മാത്രമായി ഒരു സ്‌ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. കൂടാതെ വിവാഹശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ അപേക്ഷ നല്‍കണമെന്നും നിയമത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
നിലവില്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും, മധ്യപ്രദേശിലുമാണ് നിയമം പാസാക്കിയിട്ടുള്ളത്. ഹിന്ദു യുവതികള്‍ വിവാഹത്തിനായി മതം മാറുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ബിജെപി വ്യക്‌തമാക്കുന്നത്.
Read also : സ്വർണക്കടത്ത് കേസ്; കുറ്റപത്രം ജനുവരിയിൽ സമർപ്പിക്കുമെന്ന് എൻഐഎ