മലപ്പുറം : ജില്ലയിലെ കൽക്കുണ്ട് ആർത്തലക്കുന്ന് പട്ടികജാതി കോളനിയിലെ 20 കുടുംബങ്ങൾക്ക് കുടിക്കാൻ ലഭിക്കുന്നത് മലിനജലം. കോളനിയിലെ വീടുകൾക്ക് ഒരു കിലോമീറ്റർ അകലെയുള്ള തോട്ടത്തിലെ കുളത്തിൽ നിന്നുമാണ് ഇവിടേക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം എത്തിക്കുന്നത്. എന്നാൽ നിലവിൽ ഇതിൽ നിന്നും ആളുകൾക്ക് ലഭിക്കുന്നത് മലിനജലമാണ്. ഇതോടെ കഴിഞ്ഞ ദിവസം കോളനിയിൽ നിന്നുള്ള 3 പേർക്ക് ഡെങ്കിപ്പനി ബാധിച്ച് ചികിൽസയിൽ പ്രവേശിച്ചിട്ടുണ്ട്.
15 വർഷം മുൻപാണ് നിലവിൽ കോളനി നിവാസികൾ ജലം എടുക്കുന്ന കുളം നിർമിച്ചത്. ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുളം പിന്നീട് വൃത്തിയാക്കുകയോ, നവീകരിക്കുകയോ ചെയ്‌തിട്ടില്ല. അതിനാൽ തന്നെ ആകെ മലിനമായ കുളത്തിൽ പന്നികൾ ഉൾപ്പടെയുള്ള വന്യ മൃഗങ്ങളും, ഇഴജന്തുക്കളും ഇറങ്ങുന്നതും പതിവാണ്. കൂടാതെ ഇലകൾ മറ്റും വീണ് ജലം വളരെയധികം മലിനപ്പെട്ട അവസ്‌ഥയിലുമാണ്.
നിരവധി കുടുംബങ്ങൾ ജലത്തിന് വേണ്ടി ആശ്രയിക്കുന്ന കുളമായതിനാൽ തന്നെ ഇത് വൃത്തിയാക്കുന്നതിനും, നവീകരിക്കുന്നതിനും വേണ്ട നടപടികൾ അധികൃതർ ഉടൻ തന്നെ സ്വീകരിക്കണമെന്നാണ് കോളനി നിവാസികൾ ആവശ്യപ്പെടുന്നത്.
Read also : ഇന്ത്യയെ ഹിന്ദുരാഷ്‌ട്രം ആക്കണമെന്ന പരാമർശം; പിസി ജോർജിനെതിരെ അന്വേഷണം