തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം. പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം മതസ്‌പർദ്ധ വളര്‍ത്താനുള്ള നീക്കമാണന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
വിവിധ മുസ്‌ലിം സംഘടനകള്‍ ഇതു സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രസംഗത്തിന്റെ വീഡിയോ ക്ളിപ്പുകള്‍ ഉള്‍പ്പടെ ശേഖരിച്ചു കൊണ്ടുള്ള അന്വേഷണമാണ് പോലീസ് തുടങ്ങിയത്.
‘സുപ്രീം കോടതി ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞു. എന്നാൽ ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നു എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കണം’ എന്നായിരുന്നു പിസി ജോർജിന്റെ പരാമർശം.
ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്തത് കൊണ്ടാണ് പിസി ജോര്‍ജ് ഹിന്ദുരാഷ്‌ട്ര വാദം ഉയര്‍ത്തുന്നതെന്നും. വിവാദ പരാമര്‍ശനത്തിന് കേസെടുക്കണം എന്നുമായിരുന്നു മുസ്‌ലിം സംഘടനകളുടെ വാദം. ഇതിനെ തുടര്‍ന്നാണ് പ്രസംഗത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര അടക്കമുള്ളവരും പിസി ജോർജിനെതിരെ പരാതി നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പിസി ജോര്‍ജ് ചില മുസ്‌ലിം രാഷ്‌ട്രീയ സംഘടനകളുമയി പരസ്യ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. വോട്ടിംഗില്‍ ഈരാറ്റുപേട്ട ചതിച്ചെന്ന് പിസി ജോര്‍ജ് മുന്‍പ് പ്രഖ്യാപനം നടത്തുകയും ചെയ്‌തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് ഈരാറ്റുപേട്ട. ഇതിന് പിന്നാലെയാണ് ഹിന്ദുരാഷ്‌ട്രമെന്ന് പിസിയുടെ പ്രസ്‌താവന വന്നത് എന്നതും ശ്രദ്ധേയമാണ്.
Read Also: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രം ആക്കണമെന്ന് പിസി ജോർജ്; പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര