സൂറത്ത്: ഗുജറാത്തിലെ സൂററ്റിൽ മലിനജലം കുടിവെള്ളമായി ഉപയോഗിച്ചതിനെ തുടർന്ന് ആറ് പേർ മരണപ്പെട്ടു. 50ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കതോർ വില്ലേജിലെ വിവേക് നഗർ കോളനിയിലാണ് ദുരന്തമുണ്ടായത്. സൂററ്റ് മുനിസിപ്പൽ കോർപ്പറേഷനിലെ ആരോഗ്യ ഉദ്യോഗസ്‌ഥർ ഇവിടെ ക്ളോറിൻ മരുന്ന് വിതരണം ചെയ്യുന്നതിന് മുൻപായി മെയ് 30, 31 തീയതികളിലാണ് സംഭവം നടന്നത്.
ഗ്രാമീണർക്ക് ഛർദ്ദിയും വയറിളക്കവും പോലുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. രോഗം ബാധിച്ച ഗ്രാമീണരെ അടുത്തുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദുരന്ത വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ ജനങ്ങൾക്ക് വേണ്ട അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് പ്രാദേശിക നേതാവ് ദർശൻ നായക് ആരോപിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലിനജലത്തിന്റെ ഉപഭോഗം മൂലമാണ് പ്രദേശവാസികൾ രോഗബാധിതരായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുടിവെള്ള പൈപ്പ്ലൈനിൽ ചോർച്ചയുണ്ടെന്നും അതിൽ ഡ്രെയിനേജ് വെള്ളം കലർന്നിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. സൂററ്റ് മേയർ ഹേമലി വോഗവാല മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
Read Also: രാജ്യത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ കൂടി