തിരുവനന്തപുരം: വിവാദമായ തെക്ക്-വടക്ക് പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്‌തതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും കെ സുധാകരൻ വ്യക്‌തമാക്കി.
തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അര്‍ഥം വരുന്ന വിവാദ പരാമര്‍ശമാണ് ഒരു ചാനലിനോട് സംസാരിക്കവേ ഇദ്ദേഹം നടത്തിയിരുന്നത്. രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്‌താണ് ഈ പരാമർശം ഉണ്ടായത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്‌ട്രീയക്കാർ എത്രകണ്ട് വ്യത്യസ്‌തരാണ് എന്ന ചാനൽ അവതാരകന്റെ ചോദ്യത്തിന് സുധാകരൻ നൽകിയ ഉത്തരമാണ് വിവാദത്തിന് തിരി കൊളുത്തിയത്.
രാവണനെ കൊന്ന ശേഷം പുഷ്‌പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്‌മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ്. കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ലക്ഷ്‌മണൻ ആലോചിച്ചു, രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന്! അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്‌മണന്റെ മനസ് മാറുകയും ചെയ്‌തു.
മാത്രവുമല്ല, ലക്ഷ്‌മണന് പശ്‌ചാത്താപം ഉണ്ടാകുകയും ചെയ്‌തു. അപ്പോൾ, രാമൻ ലക്ഷ്‌മണന്റെ തോളത്തു തട്ടി പറഞ്ഞു ‘അതെ, നിന്റെ മനസ് ഞാൻ വായിച്ചു, നിന്റെ കുറ്റമല്ല, നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്‌നമാണ്’ എന്നിങ്ങനെയായിരുന്നു തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നർഥം വരുന്ന വരികൾ സുധാകരനിൽ നിന്നുണ്ടായത്.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന മേഖലയെയാണ് സാധാരണ തെക്കൻ കേരളം എന്ന് വിശേഷിപ്പിക്കുന്നത്. സുധാകരന്റെ പരാമർശം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ മന്ത്രി വി ശിവൻകുട്ടി, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ഉൾപ്പടെയുള്ള അനേകം പേരുടെ പ്രതിഷേധ പ്രതികരണം ഉണ്ടാകുകയും സുധാകരൻ പരാമർശം പിൻവലിച്ച് മാപ്പു പറയുകയുമായിരുന്നു.
‘അഭിമുഖത്തിനിടെ പറഞ്ഞ തെക്കന്‍ കേരളത്തിന്റെ കഥ മലബാറിലുള്ള ഒരു പഴയ കഥയാണ്. എല്ലാവരും പറയുന്ന കഥയാണ്, അത് ആവര്‍ത്തിച്ചു എന്ന് മാത്രം. അതിന് പിന്നില്‍ ആരെയെങ്കിലും മോശക്കാരാക്കാനോ തെക്ക് വടക്ക് വേര്‍തിരിക്കാനോ യാതൊരു ഉദ്ദേശവും ഇല്ല. ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ലക്ഷ്യം വെച്ച് പറഞ്ഞതല്ല. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്‌തത്. അതിന് പിന്നില്‍ വേറെ ഒരു ഉദ്ദേശവും ഇല്ല. വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു’ എന്നിങ്ങനെയാണ് സുധാകരൻ നൽകിയ വിശദീകരണം.
Most Read: എകെജി സെന്റര്‍ ആക്രമണം; ടി നവ്യ, സുഹൈൽ എന്നിവരും പ്രതികൾ