മുംബൈ: പോക്‌സോ കേസുകളിലടക്കം നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച മഹാരാഷ്‌ട്ര ഹൈക്കോടതി നാഗ്‌പൂര്‍ ബെഞ്ച് അഡീഷണല്‍ ജഡ്‌ജി പുഷ്‌പ ഗനേഡിവാല രാജിവച്ചു. പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചിരുന്നു. ചീഫ് ജസ്‌റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗത്തിന്റേതായിരുന്നു തീരുമാനം.
ഇതോടെ, ഹൈക്കോടതിയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ജഡ്‌ജി രാജി പ്രഖ്യാപിക്കുകയായിരുന്നു. അഡീഷൽ ജഡ്‌ജിയായ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്തുകയോ കാലാവധി നീട്ടി നൽകുകയോ ചെയ്യാത്തതിനാൽ തിരികെ ജില്ലാ കോടതിയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജിവെച്ചത്. ഇനി അഭിഭാഷകയായി പ്രവർത്തിക്കുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ജനുവരിയിലാണ് 12കാരിയെ പീഡിപ്പിച്ച 39കാരന്റെ അപ്പീൽ പരിഗണിച്ച പുഷ്‌പ ഗനേഡിവാല വിവാദ ഉത്തരവ് ഇറക്കിയത്. പേരക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി 39കാരൻ പെൺകുട്ടിയുടെ മാറിടത്തിൽ സ്‌പർശിച്ച കേസിലാണ് വിവാദ ഉത്തരവ് ഉണ്ടായത്.
ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി ഈ സംഭവത്തിൽ പോക്‌സോ കേസ് നിലനിൽക്കില്ലെന്ന വിചിത്ര പരാമർശമാണ് നടത്തിയത്. പോക്‌സോ ചുമത്തണമെങ്കിൽ പ്രതി വസ്‌ത്രത്തിനുള്ളിലൂടെ സ്‌പർശിക്കണമായിരുന്നു എന്നായിരുന്നു പരാമർശം. പിന്നീട് അറ്റോർണി ജനറൽ വിഷയം സുപ്രീം കോടതിക്ക് മുന്നിലെത്തിക്കുകയും വിധി സ്‌റ്റേ ചെയ്യുകയുമായിരുന്നു.
Most Read: ‘കൂടെ നിന്നവർക്ക് നന്ദി’; ബാബു ആശുപത്രി വിട്ടു, നിറകണ്ണുകളോടെ മാതാവ്