ന്യൂഡെല്‍ഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് പുഷ്‌പ വി ഗണേധിവാലയെ സ്‌ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ശുപാര്‍ശ തിരിച്ചുവിളിച്ചത്.
മഹാരാഷ്‌ട്ര ഹൈക്കോടതിയിലെ നാഗ്‌പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്‌ജായ പുഷ്‌പ രണ്ട് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് സ്‌ഥിരം ജഡ്‌ജാക്കാൻ കേന്ദ്ര സര്‍ക്കാരിന് കൊളീജിയം ശുപാര്‍ശ നല്‍കിയത്. എന്നാൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ശുപാർശ പിൻവലിക്കാനുള്ള തീരുമാനം.
12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്‌ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്‌പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്നാണ് പുഷ്‌പ വി ഗണേധിവാലയുടെ വിധി. എന്നാൽ വലിയ രീതിയിൽ വിമർശനത്തിന് വിധേയമായ ഈ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു.
Read also: മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിവാദ വിധി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് സർക്കാർ