ന്യൂഡെൽഹി : പോക്‌സോ കേസിൽ വിവാദ ഉത്തരവ് പുറത്തിറക്കിയ മഹാരാഷ്‌ട്ര ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ച് മഹാരാഷ്‌ട്ര സർക്കാർ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകളാണ് മഹാരാഷ്‌ട്ര ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്. ശരീരത്തിൽ കയറി പിടിച്ചാലും പോക്‌സോ ചുമത്താനാകില്ലെന്ന ഹൈക്കോടതി ജഡ്‌ജി പുഷ്‌പ ഗണേധിവാലയുടെ വിധിക്കെതിരെയാണ് ഇപ്പോൾ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
സംഭവത്തിൽ അഡ്വക്കേറ്റ് ജനറൽ അശുതോഷ് കുംഭകോണി ഇന്ന് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. മഹാരാഷ്‌ട്ര ഹൈക്കോടതിയിലെ നാഗ്‌പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്‌ജായ പുഷ്‌പയെ രണ്ട് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സ്‌ഥിരം ജഡ്‌ജാക്കാനുള്ള ശുപാർശ കൊളീജിയം നൽകിയിരുന്നു. എന്നാൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ ശുപാർശ പിൻവലിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ കൊളീജിയം.
തുടർച്ചയായി വിവാദ വിധികളാണ് മഹാരാഷ്‌ട്ര ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നത്. പെൺകുട്ടിയെ കയറിപ്പിടിച്ചാലും വസ്‍ത്രം അഴിച്ചില്ലെങ്കിൽ പോക്‌സോ ചുമത്താൻ സാധിക്കില്ലെന്നാണ് ആദ്യം കോടതി വിധിച്ചത്. എന്നാൽ ഈ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. തുടർന്നും ഇത്തരത്തിൽ പോക്‌സോ കേസുകളിൽ പ്രതികളെ ന്യായീകരിക്കുന്ന തരത്തിലുള്ള വിധി പുറപ്പെടുവിക്കാൻ തുടങ്ങിയതോടെയാണ് മഹാരാഷ്‌ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
Read also : സിംഗുവിലെ സംഘർഷം; കർഷകരടക്കം 44 പേർ അറസ്‌റ്റിൽ