ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിശദീകരണവുമായി പോപ്പുലർ ഫ്രണ്ട്. മുദ്രാവാക്യത്തിന്റെ പേരിൽ നടക്കുന്നത് മുസ്‌ലിം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്. കുട്ടി വിളിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ല. ഇത് ഒറ്റപ്പെട്ട സംഭവമാണ്. മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീർ പറഞ്ഞു.
സാമൂഹിക വിപത്ത് ഉണ്ടാക്കുന്നതോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പോപ്പുലർ ഫ്രണ്ടിന്റെ നിലപാടോ സംസ്‌കാരമോ അല്ല. മുദ്രാവാക്യം പോപ്പുലർ ഫ്രണ്ടിന് യോജിക്കാൻ കഴിയാത്തതാണ്. ഭാവിയിൽ ഇത്തരം പിഴവ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കും. എഡിറ്റ് ചെയ്‌ത് മുസ്‌ലിം പ്രചാരണത്തിന് ശ്രമിക്കുകയാണ്. ആർഎസ്എസിന്റെ ഈ നീക്കത്തിൽ ചില മാദ്ധ്യമങ്ങൾ വീഴുന്നു.
ആർഎസ്എസ് അസഹിഷ്‌ണുത ഒഴിവാക്കണം. അല്ലാത്തിടത്തോളം കാലം പോപ്പുലർ ഫ്രണ്ടിന്റെ തിരുത്തൽ ശക്‌തമായി ഉണ്ടാകും. അതിന് ആരുടേയും തീട്ടൂരം വേണ്ട. പോലീസിൽ ആർഎസ്എസ് ഫ്രാക്ഷൻ ഉണ്ട്. അതിനെതിരെ നടപടി എടുക്കാൻ മന്ത്രിക്ക് കഴിയുന്നില്ല. കുട്ടിക്ക് ആരോ മുദ്രാവാക്യം പറഞ്ഞുകൊടുത്തിരിക്കാം. അത് പോപ്പുലർ ഫ്രണ്ട് എഴുതി കൊടുത്തതല്ല. മുദ്രാവാക്യം ആർഎസ്എസിന് എതിരായതാണെന്നും പോപ്പുലർ ഫ്രണ്ട് വിശദീകരിച്ചു.
അതിനിടെ, ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്. ഇന്നലെ രാത്രിയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് കസ്‌റ്റഡിയിൽ എടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാള്‍ കുട്ടിയുടെ ബന്ധുവല്ലെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നും ആലപ്പുഴ എസ്‌പി വ്യക്‌തമാക്കി.
Most Read: വിസ്‍മയ കേസ്; കിരണ്‍ കുമാറിന് 10 വര്‍ഷം തടവും പിഴയും