വയനാട്: ഓക്‌സിജൻ വിതരണം ഏകോപിപ്പിക്കുന്നതിനായി വയനാട്ടിൽ വാർ റൂം പ്രവർത്തനം തുടങ്ങി. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം നോഡൽ ഓഫീസറായി ഡെപ്യൂട്ടി കളക്‌ടറെ ചുമതലപ്പെടുത്തിയതായി കളക്‌ടർ ഡോ. അദീല അബ്‌ദുല്ല അറിയിച്ചു.
ഇനിമുതൽ ജില്ലയിലെ ഓക്‌സിജൻ വിതരണ ശൃംഖലയുടെ മുഴുവൻ പ്രവർത്തനവും ഏകോപിപ്പിക്കുന്നത് വാർ റൂം വഴിയായിരിക്കും. ഡോ. സനൽ ചോട്ടു വാർ റൂമിന്റെ പ്രവർത്തനം ഏകോപിപ്പിക്കും. വാർറൂമിന് ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും ജില്ലാ മെഡിക്കൽ ഓഫീസർ നൽകും. ഡിഐഒ, എൻഐസി എന്നീ ഏജൻസികൾ ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കും.
ജില്ലയിലെ എല്ലാ ആശുപത്രികളിലും സൂക്ഷിച്ചിട്ടുള്ള ഓക്‌സിജന്റെ അളവ്, ഉപയോഗം, ഒഴിവുള്ള സിലിണ്ടറുകൾ, സിലിണ്ടർ നിറക്കുന്നതിനായി സമർപ്പിച്ച അപേക്ഷ എന്നീ വിവരങ്ങൾ കൃത്യമായി വാർ റൂമിനെ അറിയിക്കണം. നിലവിലുള്ള ഓക്‌സിജന്റെ അളവ് സംബന്ധിച്ച റിപ്പോർട് ഓക്‌സിജൻ വാർ റൂം എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് ഡിഡിഎംഎക്ക് സമർപ്പിക്കുകയും വേണം.
അതേസമയം, മാനന്തവാടിയിലും ബത്തേരിയിലും പ്രവർത്തിക്കുന്ന സെന്റ് ജോർജ് ഏജൻസീസ്, കൽപ്പറ്റയിലെ വിവേക് ഏജൻസീസ് എന്നീ ഇൻഡസ്ട്രിയൽ ഓക്‌സിജൻ സപ്ളൈ ഏജൻസികൾ തങ്ങളുടെ കൈവശമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ ആരോഗ്യ വകുപ്പിനു വിട്ട് നൽകണമെന്ന് കളക്‌ടർ അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ജംബോ സിലിണ്ടറുകൾ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മുൻപാകെ സമർപ്പിക്കണം. ഇവ മാനന്തവാടി ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടിന് കൈമാറുകയും ആശുപത്രിയിലെ തന്നെ സ്‌റ്റോർ റൂമിൽ സൂക്ഷിക്കുകയും ചെയ്യും. അവശ്യ ഘട്ടത്തിൽ ഓക്‌സിജൻ ആവശ്യമായ ആശുപത്രികളിലേക്ക് ഇവ എത്തിച്ചു നൽകും. കോവിഡ് നിയന്ത്രണ വിധേയമാവുന്നതോടെ സിലിണ്ടറുകൾ ഏജൻസികൾക്കു തന്നെ തിരികെ നൽകും.
Malabar News: കണ്ണൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് ഹെൽപ് ഡെസ്‌ക് ഇന്ന് മുതൽ