റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ സൗദി അംബാസഡറും ജഡ്‌ജിമാരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്ക് ശിക്ഷ. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്.
മുന്‍ സൗദി അംബാസഡറെ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയ്‌ക്ക് വിധിച്ചു. ഇയാൾ വ്യക്‌തിപരമായ നേട്ടത്തിന് വേണ്ടി പദവി ദുരുപയോഗം ചെയ്‌തെന്നും പൊതുമുതല്‍ ധൂര്‍ത്തടിച്ചെന്നും ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസഹ) കണ്ടെത്തി.
അതേസമയം അറസ്‌റ്റിലായ മുന്‍ പ്രോസിക്യൂട്ടര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷയും 50,000 സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൈക്കൂലി കേസിലാണ് ഇയാള്‍ പിടിയിലായത്. കൈക്കൂലി കുറ്റത്തിന് ആറ് പൗരൻമാരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് വര്‍ഷവും ആറ് മാസവുമാണ് ജയില്‍ശിക്ഷ. 100000 റിയാല്‍ വീതം പിഴയും അടക്കണം.
കൂടാതെ അഴിമതി കേസില്‍ ആറ് ജഡ്‌ജിമാര്‍ കൂടി അറസ്‌റ്റിലായിട്ടുണ്ട്. കൈക്കൂലി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ ശൂറ കൗണ്‍സില്‍ അംഗം കൂടിയായ ഒരു ജഡ്‌ജിക്ക് ഏഴു വര്‍ഷവും ആറു മാസവും ജയില്‍ ശിക്ഷയും 500000 റിയാല്‍ പിഴയും ശിക്ഷ വിധിച്ചു.
വ്യക്‌തിപരമായ നേട്ടത്തിന് വേണ്ടി സ്‌ഥാനം ദുരുപയോഗം ചെയ്‌തതിന് ഒരു പ്രദേശത്തെ എക്‌സിക്യൂഷന്‍ കോടതിയുടെ തലവന്‍ കൂടിയായ ഒരു ജഡ്‌ജിക്ക് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു. ജനറല്‍ കോടതിയിലെ മുന്‍ ജഡ്‌ജിക്ക് നാലര വര്‍ഷം തടവും 110000 റിയാല്‍ പിഴയും വിധിച്ചു. കൈക്കൂലിക്കും വ്യാജരേഖയ്ക്കും മറ്റൊരു ജഡ്‌ജിയുടെ പങ്കാളിത്തത്തോടെ വിധി പുറപ്പെടുവിച്ചതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
Most Read: അഗ്‌നിപഥ് പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്‌തം; ട്രെയിനിന് തീവച്ച് ഉദ്യോഗാർഥികൾ