ന്യൂഡെൽഹി: അഴിമതി രാഷ്‌ട്രീയം രാജ്യത്തെ ദുർബലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തലമുറകളായി അഴിമതി നടത്തിയവർ ശിക്ഷിക്കപ്പെടാതിരുന്ന സാഹചര്യം മുൻകാലങ്ങളിൽ ഉണ്ടായിരുന്നെന്നും ഇത് പിൻതലമുറക്കാർക്ക് കൂടുതൽ കരുത്തോടെ അഴിമതി നടത്താനുള്ള അവസരം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അഴിമതികളുടെ കുടുംബവാഴ്‌ച രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്‌തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷന്റെ ദേശീയ സമ്മേളനം ഉൽഘാടനം ചെയ്യുന്ന അവസരത്തിലാണ് ഇക്കാര്യം പ്രധാനമന്ത്രി പരാമർശിച്ചത്.
ഇത്തരത്തിലുള്ള ഭരണാധികാരികൾ പല സംസ്‌ഥാനങ്ങളിലും അഴിമതി രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റിയെന്ന് മോദി പറയുന്നു. എന്നാൽ, ഇന്ന് സ്‌ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജനങ്ങൾക്ക് ഗവൺമെന്റിലുള്ള വിശ്വാസം വർധിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി. പല നിയമങ്ങളും പൊളിച്ചെഴുതി ജനജീവിതം കൂടുതൽ അനായാസമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബിജെപി നേതാവിനെതിരെ കേസ്
അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം, ഭീകര പ്രവർത്തനങ്ങൾക്കുള്ള സഹായം എന്നിവയെല്ലാം പരസ്‌പരം ബന്ധപ്പെട്ടതാണ്. അതിനാൽ, ഇവ തടയുന്നതിന് സമഗ്രമായ നീക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടി വിജിലൻസ് സംവിധാനത്തിന്റെ ശേഷി വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന രീതി നടപ്പാക്കിയത് വഴി പദ്ധതികളുടെ പൂർണ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായി. ഇത് വഴി 1,70,000 കോടി രൂപ തെറ്റായ കരങ്ങളിൽ എത്തുന്നത് തടയാൻ കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.