പാറ്റ്‌ന: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയ ലക്ഷങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി. ബിഹാറിലെ രഞ്‌ജിത് ദാസ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഖബരിയ ബ്രാഞ്ച് ഗ്രാമീൺ ബാങ്കിനാണ് ഈ അബദ്ധം സംഭവിച്ചത്. ഉടൻ തന്നെ ബാങ്ക് അധികൃതർ യുവാവിനോട് കാര്യം വ്യക്‌തമാക്കി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും വിചിത്രമായൊരു വാദമാണ് രഞ്‌ജിത് കുമാർ ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പണമാണിതെന്നായിരുന്നു യുവാവിന്റെ വാദം. രാജ്യത്തെ എല്ലാ പൗരൻമാരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനം നടപ്പിലായെന്നും പണം തിരികെ നൽകില്ലെന്നും യുവാവ് പറഞ്ഞു. പല തവണ ബാങ്ക് നോട്ടീസ് നൽകിയെങ്കിലും യുവാവ് വഴങ്ങിയില്ല.
തുക മുഴുവൻ ചെലവായി പോയെന്നായിരുന്നു അവസാനത്തെ വാദം. ഇതോടെ ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ അറസ്‌റ്റ് ചെയ്‌ത ശേഷം കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്‌തമാക്കിയതായി ഡിഎൻഎ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
Also Read: നീറ്റ് ആശങ്കയിൽ വീണ്ടും ആത്‍മഹത്യ; തമിഴ്‌നാട്ടിൽ 4 ദിവസത്തിനിടെ 3 മരണം