ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈ ഓവറിൽ കുടുങ്ങി. തുടർന്ന് പങ്കെടുക്കേണ്ട ഫിറോസ്‌പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്‌ത് പ്രധാനമന്ത്രി മടങ്ങി.
ഹുസൈനിവാലയിലെ ദേശീയ സ്‌മാരകത്തിൽ പുഷ്‌പചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടെ പ്രതിഷേധകർ റോഡ് തടസപ്പെടുത്തിയതായാണ് വാഹനവ്യൂഹം കുടുങ്ങാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ആദ്യം ഹെലികോപ്‌ടറിൽ ഹുസൈനിവാലയിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് റോഡ് മാർഗം യാത്ര തുടരുകയായിരുന്നു. ഹുസൈനിവാലക്ക് 30 കിലോമീറ്റർ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ പ്രതിഷേധകർ റോഡ് തടഞ്ഞു. ഇവിടെയാണ് പ്രധാനമന്ത്രിക്കും സംഘത്തിനും കുടുങ്ങിക്കിടക്കേണ്ടി വന്നത്.
യാത്ര റോഡ് മാർഗമാക്കുന്നതിന് മുൻപ് പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്. ഇതിനിടെയാണ് പ്രതിഷേധകർ രംഗത്തെത്തിയത്. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
സാധാരണഗതിയിൽ പ്രധാനമന്ത്രി സന്ദർശിക്കുന്ന സംസ്‌ഥാനത്തെ യാത്രകളിൽ ആവശ്യത്തിന് സുരക്ഷാ ഒരുക്കേണ്ടത് സംസ്‌ഥാന പോലീസിന്റെ ഉത്തരവാദിത്തമാണ്. സംസ്‌ഥാനത്തെ യാത്ര വ്യോമമാർഗമാണ് നിശ്‌ചയിച്ചിരുന്നത് എങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ അത് റോഡ് മാർഗമായി മാറിയാൽ സ്വീകരിക്കേണ്ടിയിരുന്ന ഒരു മുന്നൊരുക്കവും ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.
Also Read: കുനൂർ ഹെലികോപ്‌ടർ അപകടം; അന്വേഷണ റിപ്പോർട് കൈമാറി