ഔറംഗാബാദ്: കോവിഡ് നിരോധന ഉത്തരവുകള്‍ ലംഘിച്ച് റാലി നടത്തിയതിന് ബി ജെ പി നേതാവ് പങ്കജ മുണ്ഡേ അടക്കമുള്ള നേതാക്കൾക്കെതിരെ കേസ്. മഹാരാഷ്‍ട്രയിലെ ബീഡ് ജില്ലയിലെ സവര്‍ഗാവിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് റാലി നടത്തിയതിനാണ് പങ്കജ മുണ്ഡെ, രാജ്യസഭാ എം പി ഡോ. ഭഗവത് കാരാദ്, എം എല്‍ എ മോണിക്ക രാജാലെ എന്നിവരടക്കമുള്ള 50ഓളം പേര്‍ക്കെതിരെ അമല്‍നര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
ഒക്‌ടോബര്‍ 25 ന് സവര്‍ഗാവിലെ ഭഗവാന്‍ ഭക്‌തി ഗാഡില്‍ നിന്ന് പങ്കജ മുണ്ഡെ ഒരു ഓണ്‍ലൈന്‍ ദസറ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിച്ചിരുന്നു. നിയന്ത്രങ്ങള്‍ പാലിക്കാതെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
‘അഞ്ച് പേര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. കോവിഡ് പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവുകള്‍ ലംഘിച്ചു. അതിനാലാണ് 188 വകുപ്പ് പ്രകാരവും ദുരന്തനിവാരണ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയത്’-പൊലീസ് പറഞ്ഞു. എന്നാല്‍ ആവശ്യമായ അനുമതി വാങ്ങിയ ശേഷം ഭഗവാന്‍ ഭക്‌തി ഗാഡിലേക്ക് പോയ തനിക്കെതിരെയാണ് പൊലീസ് എഫ് ഐ ആര്‍ ചുമത്തിയതെന്ന് പങ്കജ മുണ്ഡെ പ്രതികരിച്ചു.
Read more: രാജ്യത്ത് അണ്‍ലോക്ക് 5 തുടരും