തിരുവനന്തപുരം: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5,000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നാണ് വിവരം. മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
പിന്നീട്, 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും.
48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ രണ്ട് ഡോസ് വാക്‌സിൻ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് കയറ്റൂ. ഒരു ടേബിളില്‍ രണ്ട് ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.
കോവിഡ് സാഹചര്യത്തിൽ ഫലപ്രഖ്യാപനം വൈകിയേക്കും. കർശന നിയന്ത്രണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. ആഹ്‌ളാദ പ്രകടനങ്ങളും വിലക്കിയിട്ടുണ്ട്.
Also Read: എന്താണ് 144? എന്താണ് കർഫ്യൂ? എന്തിനാണ് 144 ? തെറ്റിച്ചാലുള്ള ശിക്ഷയെന്താണ്?