ന്യൂഡെൽഹി: രാജ്യത്തെ ചില സംസ്‌ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡെൽഹി, ഛത്തീസ്‌ഗഢ്, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നിവയുൾപ്പെടെ 13 സംസ്‌ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ചെറിയ രീതിയിൽ കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
ഛത്തീസ്‌ഗഢിൽ ഏപ്രിൽ 29ന് 15,583 കേസുകളാണ് റിപ്പോർട് ചെയ്‌തത്. മെയ് 2ന് റിപ്പോർട് ചെയ്‌തത് 14,087 കേസുകളാണ്. സമാനമായ സാഹചര്യമാണ് ഡെൽഹി, ദാമൻ ദിയു, ഗുജറാത്ത്, ജാർഖണ്ഡ്, ലഡാക്ക്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, പഞ്ചാബ്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് ചില സംസ്‌ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതിന്റെ സൂചനയാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
എന്നാൽ നിലവിലെ സാഹചര്യത്തെ നിലവിലെ ട്രെൻഡ് എന്ന് വിശേഷിപ്പിക്കുന്നത് വളരെ നേരത്തെയാകുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. 48-72 മണിക്കൂറിലുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഇതാണെന്ന നിഗമനത്തിൽ എത്താനാകില്ലെന്ന് വിദഗ്‌ധർ പറയുന്നു.
ചിലപ്പോൾ ഇതൊരു വ്യതിചലനമാകാം.എന്നാൽ എന്തെങ്കിലും പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു ഒരാഴ്‌ച കണക്കുകൾ വിലയിരുത്തേണ്ടതുണ്ടെന്നും ആരോഗ്യ വിദ്ഗധർ കൂട്ടിച്ചേർത്തു.
Read also: റെംഡെസിവർ വിതരണം; കമ്പനികളോടും കേന്ദ്രത്തോടും മറുപടി തേടി ഡെൽഹി ഹൈക്കോടതി