ന്യൂഡെൽഹി: കോവിഡ് രോഗികൾക്കായി ഉപയോഗിക്കുന്ന റെംഡെസിവർ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിർമാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡെൽഹി ഹൈക്കോടതി. റെംഡെസിവർ വിപണിയിൽ ഇറക്കാൻ അനുവദിക്കണമെന്ന ഹരജിയിലാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളോടും സർക്കാരിനോടും കോടതി മറുപടി തേടിയത്.
ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം, സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ, വിദേശ വ്യാപാര ഡയറക്‌ടർ ജനറൽ, സിപ്ള, സിഡസ്, കാഡില തുടങ്ങിയ സ്‌ഥാപനങ്ങൾക്ക് ചീഫ് ജസ്‌റ്റിസ് ഡിഎൻ പട്ടേൽ, ജസ്‌റ്റിസ് ജാസ്‌മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നൽകി.
ചുരുക്കം ചില കമ്പനികൾക്ക് മാത്രമേ ആഭ്യന്തര വിപണിയിൽ മരുന്ന് വിൽക്കാൻ നിലവിൽ അനുവാദമുള്ളുവെന്ന് ഹരജിയിൽ പറയുന്നു. രാജ്യത്ത് 25ഓളം കമ്പനികളാണ് റെംഡെസിവർ മരുന്ന് നിർമിക്കുന്നത്. എന്നാൽ അവയിൽ എട്ടിൽ താഴെ കമ്പനികൾക്ക് മാത്രമേ ആഭ്യന്തര വിപണിയിൽ റെംഡെസിവർ വിൽക്കാൻ അനുവാദമുള്ളൂ.
ബാക്കിയുള്ളത് കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. മറ്റു കമ്പനികൾക്ക് കൂടി രാജ്യത്തിനകത്ത് റെംഡെസിവർ വിൽക്കാൻ അനുമതി നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. റെംഡെസിവറിന്റെ ദൗർബല്യം മരുന്ന് പൂഴ്‌ത്തിവെക്കാൻ കാരണമാകുമെന്നും കരിഞ്ചന്തകൾ ഉയർന്ന വില ഈടാക്കുന്നുവെന്നും ഹരജിക്കാർ പറയുന്നു.
Read also: രാജ്യത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്ന് കേന്ദ്രം; നീതിപൂർവം ഉപയോഗിക്കാൻ നിർദ്ദേശം