കോഴിക്കോട്: യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിച്ച മരുന്നുകൾ കേരളത്തിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിതരുടെ ചികിൽസയ്‌ക്കായാണ് ട്രംപിന് നൽകിയ റെംഡെസിവറും മറ്റൊരു ആന്റിവൈറൽ മരുന്നായ ഫാവിപിരാവിറും ഉപയോഗിക്കുക.
റിബാവേറിൻ എന്ന മരുന്നും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാമെന്ന് പുതിയ ചികിൽസാ പ്രോട്ടോക്കോളിൽ പറയുന്നുണ്ടെങ്കിലും ആദ്യ രണ്ടുമരുന്നുകൾക്കാണ് പ്രഥമ പരിഗണന. ഇവ രണ്ടും മെഡിക്കൽ കോളേജിൽ സ്‌റ്റോക്ക് ഉള്ളതിനാൽ 2018ലേത് പോലെ മരുന്ന് വിദേശത്ത് നിന്നെത്താൻ കാത്തിരിക്കേണ്ടതില്ല.
400 ഡോസ് റെംഡെസിവറാണ് കോവിഡ് ചികിൽസയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിന് ലഭിച്ചത്. ഇതിൽ കോവിഡ് ചികിൽസയ്‌ക്ക് കുറച്ച് ഡോസ് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള ഏതാനും പേർക്ക് ഫാവിപിരാവിർ നൽകിയിട്ടുണ്ടെങ്കിലും റെംഡെസിവർ രോഗം സ്‌ഥിരീകരിച്ചതിന് ശേഷം മാത്രമേ നൽകാൻ കഴിയൂ. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഈ മരുന്ന് നൽകുന്നതിന് നിയന്ത്രണമുണ്ട്.
2018ൽ കേരളത്തിൽ ആദ്യമായി നിപ ബാധയുണ്ടായപ്പോൾ വിദേശത്ത് നിന്നാണ് മരുന്ന് എത്തിച്ചത്. അന്ന് പത്തുപേരിലാണ് റിബാവെറിൻ ആന്റിവൈറൽ മരുന്നായി ഉപയോഗിച്ചത്. പക്ഷേ, ഇത് എത്രമാത്രം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് ചികിൽസയ്‌ക്ക് റെംഡെസിവർ ഫലപ്രദമാണെങ്കിലും നിപ ചികിൽസയ്‌ക്ക് പരീക്ഷണ അടിസ്‌ഥാനത്തിലാണ് ഉപയോഗിക്കുന്നത്. കൂടാതെ, നിപ പോസിറ്റീവ് ആയവർക്ക് ഉടൻ നൽകുന്ന മോണോ ക്‌ളോണൽ ആന്റിബോഡി ഓസ്‌ട്രേലിയയിൽ നിന്ന് എത്തിക്കും.
Also Read: കൊലപാതകത്തിന് കാരണം സംശയം; ബിനോയ് കുറ്റം സമ്മതിച്ചതായി പോലീസ്