കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹവും, ഫഹദ്-മഹേഷ് നാരായൺ ചിത്രം മാലിക്കും റിലീസ് മാറ്റിയേക്കും. നിലവിലെ സാഹചര്യത്തിൽ വലിയ മുതൽമുടക്കുള്ള രണ്ട് ചിത്രങ്ങളും മെയ് 13ന് പ്രദർശനത്തിന് എത്താനുള്ള സാധ്യതകൾ കുറവാണെന്നാണ് സൂചന.
പുതിയ നിയന്ത്രണങ്ങൾ തുടർന്നാൽ റിലീസ് നീട്ടി വയ്‌ക്കുമെന്ന് മരക്കാറിന്റെ നിർമാതാവ് ആൻറണി പെരുമ്പാവൂർ പറഞ്ഞു. നൂറ് കോടി രൂപയോളമാണ് ചിത്രത്തിന്റെ ബജറ്റ്. മോഹൻലാലിന് പുറമെ സുനിൽ ഷെട്ടി, അർജുൻ സർജ, മഞ്‌ജു വാര്യർ, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, അശോക് സെൽവൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ റിലീസും നിയന്ത്രണങ്ങൾ തുടർന്നാൽ മാറ്റുമെന്ന് നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞു. നിലവിൽ മെയ് 13ന് തന്നെയാണ് മാലിക്കും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അന്ന് തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ആന്റോ ജോസഫ് പറയുന്നു.
സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നത് തടയാനായി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കണോ വേണ്ടയോ എന്ന് ഉടമകൾക്ക് തീരുമാനിക്കാമെന്ന് തിയേറ്ററുമടകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു. കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എന്നാൽ കോവിഡ് കൂടിയതോടെ മിക്കവാറും തിയേറ്ററുകളും അടച്ചിടാൻ നിർബന്ധിതരാവുകയാണ്.
Read Also: ‘ചതുര്‍മുഖം’ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചു