ന്യൂഡെൽഹി: രാജ്യത്ത് ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. നിലവിൽ തുടർച്ചയായി രണ്ടാം ദിവസമാണ് കോവിഡ് കേസുകൾ 2000ന് മുകളിൽ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,380 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 56 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത് ഡെൽഹിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ 1,009 പേരാണ് രോഗബാധിതരായത്. കൂടാതെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്‌ഥാനത്തുള്ളത്. മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം എന്നീ സംസ്‌ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
കോവിഡ് കേസുകളിൽ തുടർച്ചയായി വീണ്ടും വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ഡെൽഹിയിൽ വീണ്ടും മാസ്‌ക് നിബന്ധമാക്കുകയും ചെയ്‌തു. നിയന്ത്രണം ലംഘിക്കുന്നവർക്ക് 500 രൂപ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ഡെൽഹിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ; പ്രതികൾക്കായി തിരച്ചിൽ