വാഷിംഗ്ടൺ: ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 38 ലക്ഷം കടന്നു. 23,818,500 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 8,17,090 ആയി. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ രോഗം കണ്ടെത്തിയവരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ആനുപാതികമായി നടത്തിയ ടെസ്റ്റുകളുടെ എണ്ണം പരിഗണിക്കുമ്പോൾ രോഗവ്യാപന തോതിൽ കുറവില്ലായെന്നാണ് കാണാൻ കഴിയുന്നത്. വേൾഡോമീറ്ററിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 16,363,192 പേർ രോഗമുക്തി നേടി. 2,136,12 പേർക്കാണ് ഇന്നലെ മാത്രം രോഗബാധ കണ്ടെത്തിയത്. 4350 പേർക്കാണ് ഒരു ദിവസത്തിനിടയിൽ ജീവൻ നഷ്ടമായത്.
യുഎസിലെ ആകെ രോഗികളുടെ എണ്ണം 60 ലക്ഷത്തോട് അടുത്തു. ഇതുവരെ 5,915,630 പേർക്ക് അവിടെ രോഗബാധയുണ്ടായി, അതിൽ 1,811,14 പേരാണ് മരിച്ചത്. 3, 217, 981 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 25 ലക്ഷമാണ്. രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. ബ്രസീലിൽ ആകെ രോഗികളുടെ എണ്ണം 36,272,17 ആയി. ഇവരിൽ 1,154,51 പേർ മരണപ്പെട്ടു. 27 ലക്ഷത്തിലധികം പേർ രോഗമുക്തരാവുകയും ചെയ്തു.
മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ സ്ഥിതി രൂക്ഷമാവുകയാണ്. അറുപതിനായിരത്തിൽ അധികം കേസുകൾ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ രേഖപ്പെടുത്തി.ആകെ രോഗബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. 58, 570 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് ഇന്ത്യയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 74.5 ശതമാനമായിരുന്നു ഇന്ത്യയിലെ രോഗം ഭേദമാവുന്നവരുടെ നിരക്ക്. എങ്കിലും ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും മരണസംഖ്യയും രാജ്യത്തിനു വെല്ലുവിളിയാണ്. രോഗബാധ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.