ലക്‌നൗ: കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ 8 ജില്ലകളിൽ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. നോയിഡ, ലക്‌നൗ, വാരാണസി, പ്രയാഗ്‌രാജ്, ഘാസിയാബാദ്, മീററ്റ്, കാൺപൂർ നഗർ, ഗോരഖ്‌പൂർ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയത്. രണ്ടായിരത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞദിവസം ഈ ജില്ലകളിൽ റിപ്പോർട് ചെയ്‌തിരുന്നത്. രാത്രി 8 മുതൽ രാവിലെ 7 വരെയാണ് കര്‍ഫ്യൂ.
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇതേതുടർന്ന് ഡെൽഹിയിലും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി വിവാഹം പോലെയുള്ള ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ പാസ് എടുക്കണമെന്നും, സിനിമഹാളിൽ 30 ശതമാനം മാത്രം സീറ്റിംഗ് പരിധി നിശ്‌ചയിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉണ്ടായിരിക്കില്ല. പകരം ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതി ഉണ്ടായിരിക്കും. ഒപ്പം തന്നെ മാളുകൾ, ജിമ്മുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയെല്ലാം അടച്ചിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ അവശ്യ സർവീസുകൾക്ക് തടസം ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.
നിലവിൽ ഡെൽഹിയിലെ ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം ഇല്ലെന്നും, 5000ൽ അധികം കിടക്കകൾ ഒഴിവുണ്ടെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറിയിച്ചു. രോഗവ്യാപനം ക്രമാതീതമായി ഉയർന്നതോടെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ പലയിടത്തും ആശുപത്രികളിൽ ചികിൽസ കിട്ടാതെ രോഗികൾ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
മരണനിരക്കിൽ ഉണ്ടായിട്ടുള്ള ഉയർച്ച മൂലം നിലവിൽ ശ്‌മശാനങ്ങളിലും മൃതദേഹങ്ങൾ നിറയുകയാണ്. ഇതിനിടെ മഹാരാഷ്‌ട്രയിലെ ഓസ്‌മാനബാദിലും ഉത്തർപ്രദേശിലെ ലക്‌നൗവിലും മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്‌തിട്ടുണ്ട്.
Read also: വാക്‌സിൻ ക്ഷാമം; തിരുവനന്തപുരം ജില്ലയിലെ 131 കേന്ദ്രങ്ങൾ പൂട്ടി