തൃശൂർ: കൊടുങ്ങല്ലൂരിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടിക്കൊരുങ്ങി നഗരസഭാ അധികൃതർ. കോവിഡ് ചട്ടങ്ങൾ ഇനിമുതൽ ലംഘിക്കുന്നവർക്ക് താക്കീത് നൽകില്ല, പകരം നേരിട്ടുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് നഗരസഭാ തീരുമാനിച്ചിരിക്കുന്നത്. അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ നഗരസഭ ഹാളിൽ അഡ്വ.വി.ആർ സുനിൽ കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്‌ടർ എസ്. ഷാനവാസ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കോട്ടപ്പുറം മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വഴിയോര കച്ചവടം അനുവദിക്കില്ല. വിവാഹങ്ങൾക്ക് 50 പേരിൽ കൂടുതലും മരണാനന്തര ചടങ്ങുകൾക്ക് 20 പേരിൽ കൂടുതലും പങ്കെടുക്കാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. നഗര പ്രദേശങ്ങളിൽ ഉദ്യോഗസ്‌ഥ സംഘം കർശന പരിശോധന നടത്തും. പൊലീസും പരിശോധനകളിൽ പങ്കെടുക്കും. സെൻട്രൽ മജിസ്‌ട്രേറ്റാണ് പരിശോധനകൾക്ക് നേതൃത്വം നൽകുക. കണ്ടൈൻമെൻറ് സോണുകളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളിൽ ആവശ്യസാധനങ്ങൾക്ക് മാത്രമാണ് വിൽപനാനുമതി നൽകിയിരിക്കുന്നത്.
നഗരസഭാ പരിധിയിൽ എല്ലാ കടകൾക്കും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. വ്യാപാര സ്‌ഥാപനങ്ങളിൽ സന്ദർശക ഡയറികൾ കൃത്യമായും സൂക്ഷിക്കണം. ജീവനക്കാർക്ക് മുഖാവരണം നിർബന്ധമാണ്. 5 പേരിൽ കൂടുതൽ ഒരേ സമയം കടകൾക്കുള്ളിൽ പ്രവേശിക്കാൻ അനുവദിക്കരുത്. 10 വയസിൽ താഴെയുള്ള കുട്ടികളെയും 60 വയസിനു മുകളിലുള്ളവരെയും കടകളിൽ പ്രവേശിപ്പിക്കരുത്. ചട്ടം ലംഘിക്കുന്ന കടകൾ അടക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. പൊതുസ്‌ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും ശിക്ഷാർഹമാണ്.
Read also: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബിജെപി നേതാവിനെതിരെ കേസ്