ഇരിട്ടി: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. ചുരം പാത അടച്ച് പരിശോധന ശക്‌തമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാക്കൂട്ടം ചെക്ക് പോസ്‌റ്റിൽ എത്തിയ നൂറുകണക്കിന് ആളുകളെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് മടക്കി അയച്ചിരുന്നു.
ചൊവ്വാഴ്‌ച മുതൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയിരുന്നെങ്കിലും ആളുകളുടെ പ്രതിഷേധം കാരണം ബുധനാഴ്‌ചത്തേക്ക് മാറ്റി. ബെംഗളൂരുവിലും മൈസൂരുവിലും പഠിക്കുന്ന വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പടെയുള്ളവരാണ് കർണാടക ആരോഗ്യ വകുപ്പിന്റെ നടപടി മൂലം വലയുന്നത്.
നൂറുകണക്കിന് ചരക്ക് വാഹന തൊഴിലാളികളും പ്രതിസന്ധിയിലാണ്. കേരളത്തിലെ കോവിഡ് വ്യാപനം കാരണമാണ് കർണാടക അതിർത്തികളിൽ പരിശോധന ശക്‌തമാക്കിയത്. ആർടിപിസിആർ പരിശോധനാ ഫലം ലഭിക്കാൻ രണ്ടുമൂന്ന് ദിവസം വേണമെന്നതിനാൽ അത്യാവശ്യ യാത്ര മുടങ്ങാതിരിക്കാനാണ് ചൊവ്വാഴ്‌ച ആന്റിജൻ പരിശോധനാ സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്ക് യാത്രാ ഇളവ് നൽകിയതെന്ന് കർണാടക ആരോഗ്യവകുപ്പ് സംഘം അറിയിച്ചു.
അതിർത്തിയിലെ പരിശോധന ശക്‌തമാക്കിയതോടെ കർണാടകയിലേക്കുള്ള പൊതുഗതാഗതം പോരണമായി നിലച്ചിരിക്കുകയാണ്. ഇരു സംസ്‌ഥാനങ്ങളുടെയും ആർടിസി ബസുകളും ചൊവ്വാഴ്‌ച സർവീസ് നടത്തിയില്ല.
Also Read: സ്വത്ത് കൈമാറ്റം; മാതാപിതാക്കളെ സംരക്ഷിക്കാൻ പ്രത്യേക വ്യവസ്‌ഥ വേണമെന്ന് തമിഴ്‌നാട് ഹൈക്കോടതി