ധാക്ക: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബംഗ്ളാദേശിൽ അടച്ചിടൽ ജൂലൈ 14 വരെ നീട്ടി. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായതിനാൽ തന്നെ ബംഗ്ളാദേശിലും കോവിഡിന്റെ ഡെൽറ്റ വകഭേദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ തോതിൽ വർധിക്കുന്നുണ്ട്. ഇതും ലോക്ക്ഡൗൺ നീട്ടാൻ കാരണമായി. ഞായറാഴ്‌ച 153 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്.
കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണക്കണക്കാണ് ഇത്. ഇതോടെ ആകെ മരണസംഖ്യ 15,065 ആയി. ആകെ കോവിഡ് കേസുകൾ 944,917 ആണ്. കോവിഡ് രോഗികളാൽ രാജ്യത്തെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ഇതിൽ കൂടുതൽ ആളുകൾക്കും ഡെൽറ്റ വകഭേദമാണ് സ്‌ഥിരീകരിച്ചത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് ആദ്യമായി ഡെൽറ്റ വകഭേദം റിപ്പോർട് ചെയ്‌തത്.
ഇതിന് പിന്നാലെ ഏപ്രിൽ മാസത്തോടെ മുഴുവൻ അതിർത്തികളും അടച്ചിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലനിൽക്കുന്നുണ്ട്. അടുത്ത ഒരാഴ്‌ച ബംഗ്ളാദേശിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ലോക്ക്ഡൗൺ നീട്ടിയതോടെ തലസ്‌ഥാന നഗരമായ ധാക്കയിൽ നിന്നും കുടിയേറ്റ തൊഴിലാളികളുടെ മടക്കം തുടരുകയാണ്. ജോലി ഇല്ലാതായതോടെ ഭൂരിഭാഗം പേരും രാജ്യത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയാണ്.
Read Also: ഫാദർ സ്‌റ്റാൻ സ്വാമിയുടെ നിര്യാണം; അനുശോചിച്ച് രാഹുൽ ഗാന്ധി