കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ എടുത്തവരിൽ കോവിഡ് മരണ നിരക്ക് കുറവെന്ന് കണക്കുകൾ. വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവരിൽ മരണ നിരക്ക് കുറവാണ്. രണ്ടും ഡോസും സ്വീകരിച്ചവരിൽ ആകെ മരണ നിരക്ക് 1.1 ശതമാനം മാത്രമാണ്. ഇതോടെ കോവിഡ് മൂലമുള്ള മരണങ്ങൾ തടയാൻ വാക്‌സിൻ മൂലം സാധിച്ചുവെന്നാണ് ജില്ലയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഞായർ വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 2,398 കോവിഡ് മരണങ്ങളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഇതിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 29 പേർ മാത്രമാണ്. ഇത് മൊത്തം മരണത്തിന്റെ 1.1 ശതമാനം മാത്രമാണ്. അതേസമയം, ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 128 ആണ്. എന്നാൽ, വാക്‌സിൻ സ്വീകരിച്ചിട്ടും മരിച്ചവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര രോഗം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് ബാധിച്ചതിന് ശേഷമാണ് മരണം എങ്കിലും മരണകാരണം നേരത്തെയുള്ള മറ്റേതെങ്കിലും അസുഖങ്ങളായിരുന്നുവെന്നും ആരോഗ്യ വിദഗ്‌ധർ പറയുന്നുണ്ട്. എന്നാൽ, വാക്‌സിൻ സ്വീകരിക്കാത്തവരിലാണ് കോവിഡ് മരണങ്ങൾ ഉയർന്നു നിൽക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ 2,241 പേരാണ് വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് മരണത്തിന് കീഴടങ്ങിയത്. ഇത് ആകെ മരണങ്ങളുടെ 93.7 ശതമാനമാണ്.
Read Also: രോഗബാധ 15,058, പോസിറ്റിവിറ്റി 16.39%, മരണം 99