തിരുവനന്തപുരം : കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് വരുന്ന ആളുകള്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാന്‍ അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഒപ്പം തന്നെ കോവിഡ് രോഗമുക്‌തരായ ആളുകളില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ആളുകളുടെ ചികില്‍സക്കായി പോസ്‌റ്റ് കോവിഡ് ക്‌ളിനിക്കുകള്‍ സംസ്‌ഥാനത്ത് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്ത് ഇപ്പോള്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ പ്രതിദിനം വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ കോവിഡ് മാനദണ്ഡങ്ങൾ ആളുകള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വ്യക്‌തമാക്കി. അത്തരത്തില്‍ കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബര്‍ അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും മന്ത്രി പറഞ്ഞു. ഒപ്പം തന്നെ കോവിഡ് വൈറസിന്റെ ജനിതക പഠനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോലെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും നടത്തുന്നതിനുള്ള നടപടികളും ഉടന്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നെങ്കിലും മരണനിരക്ക് കുറക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. മരണ നിരക്ക് കുറക്കുക തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്‌തമാക്കി. കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് മരണനിരക്ക് 0.4 ആണ്. കൂടാതെ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. പോസ്‌റ്റ് കോവിഡ് ക്‌ളിനിക്കുകള്‍ കേരളത്തിന്റെ എല്ലാ ഭാഗത്തും ആരംഭിക്കാന്‍ ഉള്ള നടപടികൾ ഉടന്‍ തന്നെ ആരംഭിക്കുമെന്നും അതിനായി ആയുഷ് വകുപ്പിനെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.
Read also : നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചത്; കെകെ ശൈലജ