ന്യൂയോർക്ക്: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുമായി എളുപ്പത്തിൽ ലഭ്യമായിരുന്ന ചൈനീസ് വാക്‌സിനെ ആശ്രയിച്ചിരുന്ന രാജ്യങ്ങളിൽ ഇപ്പോൾ കോവിഡ് ബാധ വർധിക്കുകയാണെന്ന് റിപ്പോർട്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട് അനുസരിച്ച് മംഗോളിയ, സീഷെൽസ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ അണുബാധകൾ വർധിച്ചു വരികയാണ്.
ഈ രാജ്യങ്ങളാണ് പ്രധാനമായും ചൈനീസ് വാക്‌സിൻ(സിനോഫാം) ഇറക്കുമതി ചെയ്‌ത് ഉപയോഗിച്ചിരുന്നത്. വൈറസ് പടരുന്നത് തടയാൻ ചൈനീസ് വാക്‌സിൻ ഫലപ്രദമാകില്ലെന്ന് പല രാജ്യങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ സൂചിപ്പിക്കുന്നതായി ന്യൂയോർക്ക് ടൈംസ് പറയുന്നു. പ്രത്യേകിച്ച് പുതിയ വകഭേദങ്ങൾക്ക് എതിരെ വാക്‌സിന്റെ കാര്യക്ഷമത കുറവാണെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
സീഷെൽസ്, ചിലി, ബഹ്‌റൈൻ, മംഗോളിയ എന്നിവിടങ്ങളിൽ 50 മുതൽ 68 ശതമാനം വരെ ജനങ്ങൾ ചൈനീസ് വാക്‌സിൻ ഉപയോഗിച്ച് പൂർണ്ണമായി കുത്തിവെപ്പ് എടുത്തിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ കോവിഡ് ബാധ ഉയരുകയാണ്.
ലോകത്തിൽ വാക്‌സിനേഷൻ നിരക്കിൽ മുൻപന്തിയിലുള്ള (ജനസംഖ്യാ അനുപാതത്തിൽ) ഈ രാജ്യങ്ങൾ തന്നെയാണ് കോവിഡ് രോഗബാധ റിപ്പോർട് ചെയ്യുന്നതിലും മുൻ നിരയിലുള്ളത്. ഇതാണ് ചൈനീസ് വാക്‌സിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്.
‘വാക്‌സിൻ ഫലപ്രദമാണെങ്കിൽ ഇത്തരമൊരു പ്രവണത കണ്ടുവരാൻ സാധ്യതയില്ല, അതിനാൽ തന്നെ ഇതിനുള്ള പരിഹാരം കണ്ടെത്തേണ്ട ഉത്തരവാദിത്തം ചൈനയ്‌ക്കുണ്ട്’ ഹോങ്കോങ് യൂണിവേഴ്‌സിറ്റിയിലെ മുതിർന്ന വൈറോളജിസ്‌റ്റ് ജിൻ ഡോങ്‌യാൻ പറഞ്ഞു. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെയും വാക്‌സിനേഷന് വിധേയമാക്കിയിട്ടും രോഗവ്യാപനം തടയാൻ കഴിയാത്ത സാഹചര്യത്തിൽ ഈ രാജ്യങ്ങളും ആശങ്കയിലാണ്.
Read Also: കൊവാക്‌സിൻ സെപ്റ്റംബറോടെ കുട്ടികൾക്ക് നൽകാൻ കഴിയും; ഡോ. രൺദീപ് ഗുലേറിയ