ന്യൂഡെൽഹി: കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്‌ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്ക്, വീചാറ്റ്, ഹലോ തുടങ്ങിയ പ്രമുഖ ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു.
ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ: സെൽഫി ക്യാമറ, ഇക്വലൈസർ & ബാസ് ബൂസ്‌റ്റർ, സെയിൽസ്‍ഫോഴ്‌സ് എന്റിനുള്ള കാംകാർഡ്, ഐസലാൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി ചെസ്, ഓൺമിയോജി അരീന, ആപ്പ്ലോക്ക്, ഡ്യുവൽ സ്‌പേസ് ലൈറ്റ് എന്നിവ ഉൾപ്പെടെയുള്ള 54 ചൈനീസ് ആപ്പുകളാണ് നിരോധിക്കുന്നത്.
നേരത്തെ നിരോധിച്ച ആപ്പുകളിൽ ഭൂരിഭാഗവും ഉപഭോക്‌താക്കളുടെ ഡാറ്റ ശേഖരിക്കുന്നുവെന്നും ഇവ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് ലഭിച്ചത്.
പിന്നീട് സെപ്റ്റംബറിൽ ഇന്ത്യയുടെ പ്രതിരോധത്തിനും, സുരക്ഷയ്‌ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി 118 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ വീണ്ടും നിരോധിച്ചിരുന്നു. എന്നാൽ ആപ്ളിക്കേഷനുകളുടെ നിരോധനം തുടരാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചൈന എതിർത്തിരുന്നു. നടപടി ലോക വ്യാപാര സംഘടനയുടെ വിവേചനരഹിതമായ തത്വങ്ങളുടെ ലംഘനമാണെന്നാണ് ചൈനയുടെ ആരോപണം.
Read Also: സിൽവർ ലൈൻ: സർക്കാരിന് ആശ്വാസം; സർവേ തടഞ്ഞ നടപടി റദ്ദാക്കി