കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്‌താവിച്ചത്.
പരാതിക്കാരുടെ ഭൂമിയിലെ സർവേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. ഇതോടെ സർവേ നടപടികളുമായി സർക്കാരിന് മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല. സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രൂപരേഖ (ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദ്ദേശവും ഡിവിഷൻ ബെഞ്ച് ഒഴിവാക്കി.
അതേസമയം, സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ ഇനി നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും, സമരം തുടരുമെന്നും കെ റെയിൽ വിരുദ്ധസമര സമിതിയും പറയുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സർക്കാർ വാദങ്ങൾ കണക്കിലെടുക്കാതെ ഏകപക്ഷീയമാണെന്നും, സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതി ചിലവ് കുത്തനെ കൂട്ടാൻ കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
എന്നാല്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്കയുണ്ടെന്നും സംസ്‌ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമാനുമതി നല്‍കാനാകൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
Most Read: ദുരൂഹതകൾ ബാക്കി; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്