ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ അഞ്ച് സംസ്‌ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. കേരളം, രാജസ്‌ഥാന്‍, ഛത്തീസ്ഗഢ്, പശ്‌ചിമബംഗാള്‍, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളിലാണ് ഉന്നതതല സംഘം എത്തുന്നത്. ഈ സംസ്‌ഥാനങ്ങളിലെ കോവിഡ് വ്യാപനം കേന്ദ്ര സംഘം വിലയിരുത്തും.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 74 ലക്ഷം കടന്നു. പക്ഷേ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് ഇപ്പോള്‍ രാജ്യത്ത് രേഖപ്പെടുത്തുന്നത്. എന്നാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഈ സംസ്‌ഥാനങ്ങളില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. അതിനാലാണ് കേന്ദ്രസംഘം എത്തി കോവിഡ് വ്യാപനം വിലയിരുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥരും സംഘത്തില്‍ ഉണ്ടായിരിക്കും. സംസ്‌ഥാനങ്ങളില്‍ നടപ്പിലാക്കുന്ന കോവിഡ് പരിശോധനകള്‍, രോഗികള്‍ക്ക് നല്‍കുന്ന ചികില്‍സ, രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ കേന്ദ്ര സംഘം വിലയിരുത്തും. ഒപ്പം തന്നെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും കേന്ദ്ര സംഘം ഈ സംസ്‌ഥാനങ്ങള്‍ക്ക് നല്‍കും.
കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നെങ്കിലും ഇപ്പോള്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ആശങ്ക ഉണ്ടാക്കുന്നതാണ്. മഹാരാഷ്‌ട്ര, തമിഴ്നാട് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നേരത്തെ തന്നെ കേന്ദ്ര സംഘം എത്തി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ ഈ സംസ്‌ഥാനങ്ങളില്‍ ആദ്യ ഘട്ടത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ഒപ്പം തന്നെ പല സംസ്‌ഥാനങ്ങളിലും രോഗ ബാധിതരേക്കാള്‍ ഇപ്പോള്‍ രോഗമുക്‌തി നേടുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നത് ആശ്വാസം പകരുന്ന കാര്യമാണ്. രാജ്യത്ത് ഇതുവരെ 7370469 ആളുകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 64 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്കും ഇപ്പോള്‍ രോഗം ഭേദമായി.
Read also : ശബരിമല വിമാനത്താവളം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി