തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സംസ്‌ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്‌ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. 23, 30 തീയതികളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമായിരിക്കും ഈ ദിവസങ്ങളിൽ അനുവദിക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൂടാതെ ജില്ലകളെ തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. കോവിഡ് വ്യാപനം രൂക്ഷമായ 5 ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കൂടാതെ വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി ചുരുക്കി. ഒപ്പം തന്നെ മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം നിയന്ത്രണങ്ങളുടെ ഭാഗമായി എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളെ ‘എ’ കാറ്റഗറിയില്‍ ഉൾപ്പെടുത്തും. ഇവിടങ്ങളിൽ പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കി പരിമിതപ്പെടുത്തും. മാളുകള്‍ക്കും വ്യാപാര സ്‌ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവിടങ്ങളില്‍ മാനേജ്‌മെന്റുകള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണം. കൂടാതെ സംസ്‌ഥാനത്ത് നാളെ മുതൽ സ്‌കൂളുകൾ പൂർണമായും അടച്ചിടാനും തീരുമാനമായി.
Read also: ലൈംഗിക ക്വട്ടേഷൻ; മുഖ്യസൂത്രധാരൻ ദിലീപ്, സർക്കാർ ഹൈക്കോടതിയിൽ