തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്ന അവലോകന യോഗം നീളും. ഇനി ശനിയാഴ്‌ചയാണ് യോഗം ചേരാൻ സാധ്യതയുള്ളത്. നാളെ ചേരാനിരുന്ന യോഗത്തിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുന്നതോടെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും, ബാറുകൾ തുറക്കാനും അടുത്ത അവലോകന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകിയ സൂചന. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടി ഹോട്ടലുകളിൽ ഭക്ഷണം നൽകണമെന്നും, ബാറുകൾക്ക് അനുമതി നൽകണമെന്നുമുള്ള നിർദ്ദേശമാണ് നിലവിൽ സർക്കാറിന് മുന്നിലുള്ളത്. അവലോകന യോഗം ചേരുന്നതിൽ താമസം ഉണ്ടാകുന്നതോടെ ഇവയുടെ തീരുമാനവും വൈകും.
നിലവിൽ ഇളവുകളുടെ ഭാഗമായി സംസ്‌ഥാനത്ത് ശനിയാഴ്‌ചയും സർക്കാർ ഓഫിസുകൾക്ക് പ്രവൃത്തി ദിവസമാക്കി ഉത്തരവ് പുറത്തിറക്കി. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിൽ ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനവും അനുവദിച്ചിട്ടുണ്ട്. കൂടാതെ സംസ്‌ഥാനത്ത് നേരത്തെ തന്നെ രാത്രികാല കർഫ്യൂ, ഞായറാഴ്‌ച ലോക്ക്ഡൗൺ എന്നിവ പിൻവലിച്ചിരുന്നു. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 80 ശതമാനം കടന്നതോടെയാണ് സംസ്‌ഥാനത്ത് നിലവിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുള്ളത്.
Read also: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി; എറണാകുളത്ത് സിപിഎമ്മിൽ കൂട്ടനടപടി