കാഠ്‌മണ്ഡു: നേപ്പാളിൽ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9483 പുതിയ കോവിഡ് കേസുകളും 225 മരണങ്ങളുമാണ് നേപ്പാളിൽ റിപ്പോർട് ചെയ്‌തത്. പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്നതാണിത്.
കോവിഡിന്റെ രണ്ടാം തരംഗം അതിഗുരുതര അവസ്‌ഥയിൽ നേപ്പാളിൽ വ്യാപിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 8000ത്തിലധികം കോവിഡ് കേസുകളാണ് നേപ്പാളിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. 30 ദശലക്ഷം ജനസംഖ്യയുള്ള നേപ്പാളിൽ ഈ കണക്ക് വളരെ ഉയർന്നതാണ്.
ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്‌ഥയിലാണ്. അവശ്യ വസ്‌തുക്കളുടെ ദൗർലഭ്യവുമുണ്ട്. നേപ്പാളിൽ ഇതുവരെ 4084 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 4,13,111 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 97008 സജീവ കോവിഡ് കേസുകളാണുള്ളത്.
അതിനിടെ 400 ഓക്‌സിജൻ സിലിണ്ടറുകൾ, 160 ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ, 10 വെന്റിലേറ്ററുകൾ എന്നിവ ചൈന നേപ്പാളിലേക്ക് എത്തിച്ചു. 2000 ഓക്‌സിജൻ സിലിണ്ടറുകളാണ് ചൈന നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
വാഗ്‌ദാനത്തിൽ അവശേഷിക്കുന്ന സഹായങ്ങൾ എത്തിക്കാൻ ചൈനയുടെ വിമാനം സജ്ജമാക്കിയിരിക്കുക ആണെന്നും നേപ്പാൾ എയർലൈൻസ് ജനറൽ മാനേജർ ദിം പ്രകാശ് പൗഡൽ വ്യക്‌തമാക്കി.
Kerala News: ‘സ്വപ്‌ന സുരേഷിന് സുരക്ഷയും ചികിൽസയും ഉറപ്പാക്കണം’; അമ്മയുടെ കത്ത്