ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജൻ, മരുന്ന് ഉൾപ്പടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്.
കോവിഡാനന്തര രോഗമായ മ്യൂക്കോമൈക്കോസിസിനുള്ള മരുന്ന് സംസ്‌ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നത് ചർച്ച ചെയ്‌ത പ്രധാനമന്ത്രി സംസ്‌ഥാനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സജ്‌ജീകരണങ്ങളും ഉറപ്പാക്കുമെന്നും വ്യക്‌തമാക്കി.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്ന മഹാരാഷ്‍ട്രയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് സംസ്‌ഥാനത്തെ ആരോഗ്യമന്ത്രിയും മറ്റു മന്ത്രിമാരും ശുപാർശ ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടാനാണ് സാധ്യത. സംസ്‌ഥാനത്ത് 24 മണിക്കൂറിനിടെ 46,781 പുതിയ കേസുകളാണ് റിപ്പോർട് ചെയ്‌തത്. 816 പേർ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്.
കേരളത്തിലാണ് മഹാരാഷ്‍ട്ര കഴിഞ്ഞാൽ ഏറ്റവുമധികം പ്രതിദിന കേസ് റിപ്പോർട് ചെയ്‌തത്. കർണാടകയിലും തമിഴ്നാട്ടിലും 30,000ത്തിന് മുകളിലാണ് പ്രതിദിന രോഗികൾ. ബെംഗളൂരുവിലും രോഗവ്യാപനം രൂക്ഷമാണ്. 16,286 പേർക്കാണ് പുതുതായി ഇവിടെ രോഗബാധ സ്‌ഥിരീകരിച്ചത്. ഇതോടെ പൂനെയെ മറികടന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത് നഗരമായി ബെംഗളൂരു മാറി.
Read Also: വിളവെടുപ്പു കഴിഞ്ഞു, കർഷകർ ഡെൽഹി അതിർത്തികളിലേക്ക്; വീണ്ടും കരുത്താർജിച്ച് പ്രക്ഷോഭം