കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിക്കുന്നത് അതി തീവ്ര വേഗതയിലെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) റിപ്പോര്‍ട്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലാണ് എറണാകുളം ജില്ലയിലെ ഗുരുതര കോവിഡ് വ്യാപനത്തെ കുറിച്ച് ഐഎംഎ ആശങ്ക പ്രകടിപ്പിച്ചത്.
നൂറ് പേരെ പരിശോധിച്ചാല്‍ നാല് പേര്‍ക്കായിരുന്നു കഴിഞ്ഞ മാസം രോഗം സ്‌ഥിരീകരിച്ചതെങ്കിൽ ഇപ്പോഴിത് 100ല്‍ 12 പേര്‍ക്ക് എന്ന നിലയിലേക്ക് ഉയർന്നതായും ഐഎംഎ റിപ്പോർട് ചെയ്യുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്‌ചയാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിലുണ്ടാകുന്ന വര്‍ധവിന് കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങള്‍ ഇനിയും പാലിച്ചില്ലെങ്കില്‍ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത കൈവിടരുതെന്നും ഐഎംഎ വ്യക്‌തമാക്കി.
ആരോഗ്യ മേഖലക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ രോഗികളുണ്ടായാല്‍ മരണനിരക്ക് വീണ്ടുമുയരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ ഐഎംഎ നാല്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ് ഗുരുതരാവസ്‌ഥയിൽ ആകുന്നവരിൽ ഭൂരിഭാഗമെന്നതും ആശങ്കാജനകമാണെന്ന് പറഞ്ഞു.
സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. എറണാകുളം ജില്ലയിൽ 1226 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്.
അതേസമയം കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Read Also: മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല; ആരോഗ്യമന്ത്രി