വയനാട് : ജില്ലയിലെ തെപ്പക്കാട് ആനപ്പന്തിയിലെ 28 ആനകൾക്ക് കോവിഡ് പരിശോധന നടത്തി. ചെന്നൈയിലെ വണ്ടലൂർ സുവോളജിക്കൽ പാർക്കിൽ കോവിഡ് ബാധയെ തുടർന്ന് സിംഹം ചത്തതിന് പിന്നാലെയാണ് ആനകളിൽ കോവിഡ് പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചത്. ഇതേ തുടർന്ന് ഇന്നലെ ആനകളിൽ നിന്നും സ്രവം ശേഖരിച്ചു.
ഉത്തർപ്രദേശിലെ ഇറ്റാനഗറിലുള്ള വെറ്റിനറി റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലേക്കാണ് സ്രവം അയച്ചു കൊടുത്തത്. തുമ്പിക്കൈ, ഗുഹ്യഭാഗം എന്നിവിടങ്ങളിൽ നിന്നാണ് പരിശോധനക്ക് ആവശ്യമായ സ്രവം ശേഖരിച്ചത്. കൂടാതെ രോഗവ്യാപനം ഒഴിവാക്കുന്നതിനായി കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ആന പാപ്പാൻമാർക്ക് ആനകളുടെ അടുത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.
നിലവിൽ ആനപ്പന്തിയിലെ 28 ആനകളുടെ സംരക്ഷകരായ 52 ആന പാപ്പാൻമാർക്കും കോവിഡ് വാക്‌സിൻ നൽകി തുടങ്ങി. കൂടാതെ ആനപ്പന്തിയിൽ ആനകൾക്ക് ഒന്നിച്ചുള്ള ആനയൂട്ട് നിർത്തി. പകരം ഓരോ ആനകൾക്കും തനിച്ചാണ് ഭക്ഷണം നൽകുന്നത്. കോവിഡ് ഭീഷണി തീരുന്നത് വരെ ആനകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുതുമല കടുവ സങ്കേതം ഫീൽഡ് ഡയറക്‌ടർ കെകെ കൗശൽ വ്യക്‌തമാക്കി.
Read also : സ്‌ഥാനമൊഴിയും മുൻപ് ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി