തിരുവനന്തപുരം : ശബരിമല സന്ദര്‍ശനത്തിനിടെ കോവിഡ് സ്‌ഥിരീകരിക്കുന്ന കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്ന് വ്യക്‌തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. എന്നാല്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന അന്യസംസ്‌ഥാന തീര്‍ത്ഥാടകര്‍ ചികിൽസക്കായി പണം നല്‍കണം. ഒപ്പം തന്നെ ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി വേണമെന്നും ഉത്തരവില്‍ പറയുന്നു.
തീര്‍ത്ഥാടനത്തിന് ഇടയില്‍ കോവിഡ് ബാധിതരാകുന്ന കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ ചികില്‍സ നല്‍കും. ഇതിനായി സര്‍ക്കാര്‍ ആശുപത്രികളിലോ, കോവിഡ് ചികിൽസയില്‍ സര്‍ക്കാരുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലോ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാം. എന്നാല്‍ അന്യസംസ്‌ഥാനത്ത് നിന്നും വന്ന തീര്‍ത്ഥാടകര്‍ക്ക് ശബരിമല തീര്‍ത്ഥാടനത്തിന് ഇടയില്‍ കോവിഡ് സ്‌ഥിരീകരിച്ചാല്‍ സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്ന തുക ചികില്‍സക്കായി നല്‍കണം. പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിരുന്ന ആശുപത്രികളില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തീര്‍ത്ഥാടകരില്‍ നിന്നും തുക ഈടാക്കിയാണ് തുടര്‍ ചികില്‍സ നടത്തുക.
കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകാരില്‍ കോവിഡ് ഇതര രോഗം ഉണ്ടായാല്‍ ചികില്‍സ സൗജന്യമായിരിക്കില്ല എന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ ഏതൊക്കെ ആശുപത്രികളില്‍ ചികില്‍സ ലഭ്യമാകും എന്നതിന്റെ പൂര്‍ണ വിവരം സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ ഇത്തവണ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തീര്‍ത്ഥാടകരെ അനുവദിച്ചിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ആയിരം പേര്‍ക്കും, വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കുമാണ് ദര്‍ശനം അനുവദിക്കുക. ഒപ്പം തന്നെ കൃത്യമായ ശാരീരിക അകലം പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read also : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 7,904 കോടി രൂപ; അസിം പ്രേംജി ഒന്നാമൻ