ബംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 7,904 കോടി രൂപ നൽകി വിപ്രോ സ്‌ഥാപക ചെയർമാൻ അസിം പ്രേംജി മനുഷ്യ സ്നേഹികളുടെ പട്ടികയിൽ ഒന്നാമതെത്തി. ഈ പട്ടികയിലെ കണക്ക് പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രതിദിനം 22 കോടി രൂപയാണ് അദ്ദേഹം നീക്കിവെച്ചത്.
കോവിഡ് പ്രതിസന്ധിയിലും 1,125 കോടി രൂപ അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചിരുന്നു. വിപ്രോയുടെ സിഎസ്ആർ (Corporate Social Responsibility) പ്രവർത്തനങ്ങൾക്കും അസിം പ്രേംജി ഫൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുറമെയാണിത്. ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020ആണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
പട്ടികയിൽ രണ്ടാം സ്‌ഥാനത്ത് എച്.സി.എൽ ടെക്‌നോളജീസിന്റെ ശിവ് നാടാരാണുള്ളത്. 795 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം ചെലവഴിച്ചത്. 458 കോടി സംഭാവന നൽകിയ റിലായൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ മുകേഷ് അംബാനിയാണ് മൂന്നാം സ്‌ഥാനത്ത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 കോടി അംബാനി നൽകിയിരുന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതവും അദ്ദേഹം നൽകിയിരുന്നു.
കുമാർ മംഗളം ബിർളയും കുടുംബവും 276 കോടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച് നാലാം സ്‌ഥാനത്തെത്തി. വേദാന്ത സ്‌ഥാപകനും ചെയർമാനുമായ അനിൽ അഗർവാളും കുടുംബവും 215 കോടിയാണ് സംഭാവന നൽകിയത്. പട്ടികയിൽ ഇവർ അഞ്ചാം സ്‌ഥാനത്താണ്.