പട്ടാമ്പി: താലൂക്ക് ആശുപത്രി കോവിഡാശുപത്രിയാക്കി മാറ്റിയതോടെ മറ്റ് രോഗികൾ ചികിൽസയില്ലാതെ വലയുന്നതായി പരാതി. ദിവസം എണ്ണൂറിലധികം രോഗികളാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നത്. എന്നാൽ, കോവിഡാശുപത്രിയാക്കി മാറ്റിയതിന് ശേഷം ഇവർക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടതായി വന്നു. തൃത്താല, പട്ടാമ്പി നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകളുടെ ആശ്രയമായിരുന്നു പട്ടാമ്പി താലൂക്കാശുപത്രി.
കോവിഡ് രണ്ടാംതരംഗത്തിൽ ഓക്‌സിജൻ സൗകര്യമടക്കമുള്ള കോവിഡാശുപത്രിയാക്കി താലൂക്കാശുപത്രി മാറ്റിയതോടെ കിടത്തി ചികിൽസക്കടക്കം സാധാരണക്കാർക്ക് മറ്റുവഴികൾ തേടേണ്ട സ്‌ഥിതിയാണെന്നാണ് ആക്ഷേപം.
നിലവിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ആശുപത്രിയിലെ ഒരു കെട്ടിടമെങ്കിലും മറ്റുരോഗികൾക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്‌തമാണ്. ഇക്കാര്യമാവശ്യപ്പെട്ട് നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കെആർ നാരായണസ്വാമി നിയമസഭാ സ്‌പീക്കർക്കും കളക്‌ടർക്കും നിവേദനം നൽകിയിട്ടുണ്ട്. മഴക്കാലം ശക്‌തമായാൽ ആയിരത്തോളം രോഗികൾ ഒപിയിൽ പനിക്കും മറ്റുമായി ചികിൽസ തേടിയെത്താറുണ്ട്.
13 ഡോക്‌ടർമാരുടെ സേവനവും സാധാരണക്കാർക്ക് ലഭ്യമായിരുന്നു. പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിലെ സിഎഫ്‌എൽടിസിയിൽ നൂറിൽ താഴെ രോഗികൾ മാത്രമാണ് ഇപ്പോഴുള്ളത്. ഓക്‌സിജൻ കിടക്കകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് രണ്ടാംതരംഗം ശക്‌തമായപ്പോൾ താലൂക്കാശുപത്രി കോവിഡാശുപത്രിയാക്കി മാറ്റിയത്. എന്നാൽ, വെന്റിലേറ്റർ സൗകര്യമടക്കമുള്ള പൂർണമായ കോവിഡ് ചികിൽസക്ക് ഇവിടെ സൗകര്യമൊരുക്കിയില്ലെന്നും മറ്റ് ചികിൽസകൾ മുടങ്ങുക മാത്രമാണുണ്ടായതെന്നും ആക്ഷേപമുയർന്നിരുന്നു.
Also Read: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം