തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന ഉണ്ടാകുന്നതായി അധികൃതർ. ഈ സാഹചര്യത്തിൽ പ്രാദേശികമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്‌ഥാന സർക്കാർ. വിദഗ്‌ധരുടെ നിർദ്ദേശം കണക്കിലെടുത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കൂടാതെ 10 മുതൽ 15 വരെ ടിപിആർ ഉള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളും, 5ൽ താഴെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകളും അനുവദിക്കും. തൊഴിൽ മേഖലയിൽ നിലവിൽ നേരിടുന്ന പ്രതിസന്ധികൾ കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
നിലവിൽ പോസിറ്റിവിറ്റി നിരക്ക് 24ന് മുകളിലുള്ള തദ്ദേശ സ്‌ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. മറ്റു തദ്ദേശസ്‌ഥാപനങ്ങളിൽ ഇളവ് അനുവദിച്ചതോടെ കോവിഡ് വ്യാപനം വർധിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്‌ചയായി 10 ശതമാനത്തിന് മുകളിലാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 7 ശതമാനത്തിന് താഴെയെത്തുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെയാണ് വീണ്ടും നിബന്ധനകൾ കർശനമാക്കുന്നത്.
Read also : കാസർഗോഡ് സംഘർഷം; നാല് പേർക്ക് കുത്തേറ്റു; ഒരാൾക്ക് ഗുരുതര പരിക്ക്