റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായി പേര് രജിസ്‌റ്റര്‍ ചെയ്‌തവരുടെ എണ്ണം 5 ലക്ഷം കടന്നു. ചൊവ്വാഴ്‌ച വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 500,178 ആളുകളാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാനായി രജിസ്‌റ്റര്‍ ചെയ്‌തത്. രാജ്യത്ത് ഉടന്‍ തന്നെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന സാഹചര്യത്തിലാണ് ആളുകളുടെ പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായി വാക്‌സിന്‍ വിതരണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. ഓരോ ഘട്ടത്തിലും വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് വിതരണം നടക്കുക.
‘സിഹ്വതീ’ എന്ന ആപ്പ് വഴിയാണ് സൗദിയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം തന്നെ രോഗസാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവര്‍ക്കും, കൂടാതെ ഹൃദ്രോഗം, പ്രമേഹം, പക്ഷഘാതം ഉണ്ടായവര്‍, വൃക്ക രോഗം തുടങ്ങിയ ഏതെങ്കിലും രണ്ടോ അതിലധികമോ രോഗമുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കും.
രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തില്‍ 50 വയസിന് മുകളിലുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം, നേരത്തെ സ്ട്രോക്ക് വന്ന ആളുകള്‍ എന്നിവര്‍ക്കും പ്രാധാന്യം നല്‍കും. മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യമുള്ള എല്ലാ വിദേശികളെയും സ്വദേശികളെയും പരിഗണിച്ചായിരിക്കും വാക്‌സിൻ വിതരണം നടത്തുക.
Read also : അഫ്ഗാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ സാമൂഹ്യ പ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തി