ന്യൂഡെല്‍ഹി: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തി വെച്ചിരുന്നു. ഡ്രഗ് കണ്‍ട്രോളിന്റെ അനുമതിയോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചത്.
മൂന്നാം ഘട്ടത്തില്‍ 200 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. രണ്ട് ഘട്ടമായിട്ടാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ഡോസ് നല്‍കി 29 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുന്നത്. രാജ്യത്തെ 20 കേന്ദ്രങ്ങളില്‍ പരീക്ഷണം നടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പൂനെയും മുംബൈയും ഗുജറാത്തിലെ അഹമ്മദാബാദും പരീക്ഷണ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം നിരവധി രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ ഓക്‌സ്‌ഫഡുമായി സഹകരിക്കുന്നുണ്ട്. വാക്‌സിൻ പരീക്ഷണം വിജയകരമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണം നിര്‍ത്തി വെച്ചതില്‍ ആശങ്ക വേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമാണെന്നും അസ്ട്ര സെനക നേരത്തെ അറിയിച്ചിരുന്നു. അജ്ഞാത രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന സംശയത്താലാണ് പരീക്ഷണം നിര്‍ത്തി വെച്ചത്. ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി പരീക്ഷണം വീണ്ടും തുടങ്ങാനുള്ള അനുമതി നല്‍കിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിൻ പരീക്ഷണം ആരംഭിച്ചത് രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നു.